ലിഗയുടെ മരണത്തില്‍ ദുരൂഹത: അന്വേഷണത്തില്‍ വഴിത്തിരിവ്

single-img
27 April 2018

കോവളത്ത് വിദേശവനിതയെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. മൃതദേഹം കാണപ്പെട്ട ചെന്തലക്കരി ഭാഗത്ത് വിദേശികള്‍ എത്താറില്ലെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ ഈ സ്ഥലത്ത് വിദേശികളെ എത്തിക്കാറുണ്ടെന്ന് സ്ഥലത്തെ തോണിക്കാരന്‍ നാഗേന്ദ്രന്‍ വെളിപ്പെടുത്തി. കോവളത്ത് നിന്ന് തോണിയിലാണ് ചെന്തലക്കരി ഭാഗത്ത് എത്താറുള്ളത്. ഇങ്ങനെയെത്തിക്കുന്നതിന് ഒരു ഏജന്റുണ്ടെന്നും നാഗേന്ദ്രന്‍ പറഞ്ഞു.

ലിഗയുടെ മരണം കൊലപാതകമാണോ, സ്വാഭാവിക മരണമാണോയെന്ന കാര്യത്തില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. അതിനിടെ ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപര്‍ കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു.

പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെപ്പേരെ ചോദ്യംചെയ്തശേഷമാണ് അന്വേഷണം ഏതാനുംപേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

അതിനിടെ ആത്മഹത്യാ സാധ്യത തള്ളി ലിഗയെ പരിശീലിപ്പിച്ച റിസോര്‍ട്ടിലെ യോഗ പരിശീലക ഷിബുവും രംഗത്തെത്തി. ലിഗ സ്ഥിരമായി ക്ലാസുകള്‍ക്ക് എത്താറുണ്ടെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും ഷിബു പറഞ്ഞു. പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോര്‍ട്ടിലെ യോഗ പരിശീലകയാണ് ഷിബു. കാണാതായ ദിവസം ലിഗ യോഗക്ലാസില്‍ പങ്കെടുത്തിരുന്നില്ല. സഹോദരിയോട് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഷിബു പറഞ്ഞു.