പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സംഭാഷണം; കോയമ്പത്തൂര്‍ സ്‌ഫോടന കേസ് പ്രതി വീണ്ടും അറസ്റ്റില്‍

single-img
24 April 2018

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയയിലൂടെ പുറത്തു വന്ന സംഭവത്തില്‍ 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയായ മുഹമ്മദ് റഫീഖിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടറായ പ്രകാശ് എന്നയാളുമായി റഫീഖ് നടത്തിയ എട്ടുമിനുട്ട് ഫോണ്‍കോളിലാണ് മോദിയെ കൊല്ലുമെന്ന് പറയുന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മോദിയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1998ല്‍ അദ്വാനിയുടെ സന്ദര്‍ശന സമയത്ത് ബോംബുകള്‍ വെച്ചത് ഞങ്ങളാണ്’ എന്നായിരുന്നു മുഹമ്മദ് റഫീഖിന്റെ പരാമര്‍ശം. ‘100ല്‍ അധികം വാഹനങ്ങള്‍ ഞാന്‍ നശിപ്പിച്ചിട്ടുണ്ട്, എനിക്കെതിരെ നിരവധി കേസുകളുമുണ്ട്’ എന്ന് പ്രകാശ് പറയുന്നതും ശബ്ദരേഖയിലുണ്ട്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.

1998ല്‍ കോയമ്പത്തൂരുണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് മുഹമ്മദ് റഫീഖ്. അറസ്റ്റിലായ മുഹമ്മദ് റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂര്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.