സർക്കാർ വിജ്ഞാപനമിറങ്ങി; ഇനി നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം പരിഷ്കരിച്ച് ലേബർ കമ്മിഷണർ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറൽ, ബിഎസ് സി നഴ്സുമാർക്ക് ഈ ശമ്പളം ലഭിക്കും.
ഡിഎ, ഇന്‍ക്രിമെന്റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, വിജ്ഞാപനം പരിശോധിച്ചശേഷം ചൊവ്വാഴ്ചത്തെ പണിമുടക്കു പിന്‍വലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയിരുന്നു.
നേരത്തെ, നഴ്സുമാരുടെ ശന്പള വർധനവുമായി ബന്ധപ്പെട്ട ഉപദേശക സമിതി റിപ്പോർട്ടിൽ സംസ്ഥാന നിയമസെക്രട്ടറി എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സുപ്രീം കോടതി നിർദേശം അനുസരിച്ച് വേതന വർധനവ് നടപ്പാക്കണമെന്നും അലവൻസ് നിരക്കുകൾ കുറയ്ക്കരുതെന്നുമാണ് നിയമസെക്രട്ടറിയുടെ നിലപാട്. ഈ നിലപാട് തള്ളിയാണ് ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയത്. അലവൻസ് നിരക്കുകൾ കുറയ്ക്കണമെന്നായിരുന്നു ഉപദേശക സമിതി നൽകിയ ശിപാർശ.