സര്‍ക്കാര്‍ ജീവനക്കാര്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണംകൊണ്ടുവരുന്നതിന് വിലക്ക്

single-img
21 April 2018

തൃശ്ശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നതിന് വിലക്ക്. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുമുതല്‍ ഇത് നടപ്പാകും. സര്‍ക്കാര്‍ ഓഫീസുകള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ യോഗത്തിലാണ് തീരുമാനം.

സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍വരെ ഉത്തരവ് നടപ്പാക്കും. ഇത് ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശംനല്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിത ചട്ടം കമ്മിറ്റികള്‍ രൂപവത്കരിക്കും. നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കും. മേയ് 15-നുള്ളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കും. ജൈവമാലിന്യ കംപോസ്റ്റ് സംവിധാനവും തുടങ്ങും.

ഉപയോഗിച്ച്‌ വലിച്ചെറിയുന്ന ഒന്നും തന്നെ മേയ് 31-നു ശേഷം ഓഫീസുകളിലുണ്ടാകില്ല. പ്ലാസ്റ്റിക് പാത്രങ്ങള്‍ മാറ്റി പകരം സ്റ്റീല്‍-സിറാമിക് പാത്രങ്ങള്‍ വാങ്ങണം. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം കുട്ടകള്‍ സ്ഥാപിക്കും.