കോണ്‍ഗ്രസ്സുമായി ധാരണയാവാം, സഖ്യം പാടില്ല; സിപിഎം രാഷ്ട്രീയ പ്രമേയത്തിൽ തർക്കഭാഗം ഒഴിവാക്കി
ഹൈദരാബാദ്: കോണ്‍ഗ്രസ്സ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല് വോട്ടെടുപ്പ് ഒഴിവായി. കോണ്‍ഗ്രസ്സുമായി ധാരണയാകാം,സഖ്യം പാടില്ല എന്ന തരത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ സമന്വയമുണ്ടാക്കിയ നടപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ലൈനിനുള്ള വിജയമായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസുമായി ധാരണയാവാമെന്ന യെച്ചൂരിയുടെ ലൈന്‍ തള്ളിയെങ്കിലും ഒരു ധാരണയും നീക്കുപോക്കും പാടില്ലെന്ന ആവശ്യത്തില്‍നിന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പിന്നോട്ടുപോയത് യെച്ചൂരിക്കു മേല്‍ക്കൈ നല്കുന്നു.
വിവാദവിഷയമായ കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച പരാമര്‍ശത്തില്‍ മണിക് സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേണമെന്നായിരുന്നു പ്രമേയത്തിലെ മുന്‍നിര്‍ദേശം. ഇതിലാണ് ഭേദഗതി വരുത്താന്‍ ധാരണയായിരിക്കുന്നത്.
രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് വിശദീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിച്ചു. കാരാട്ടിന്റെ മറുപടി പ്രസംഗത്തിനു മുന്‍പ് യെച്ചൂരിക്ക് അവസരം നൽകിയത് പ്രത്യേകതയായി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറല്‍ സെക്രട്ടറി അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനു 17 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പിന്തുണ നല്കി. കേരളവും ത്രിപുരയും മാത്രമാണ് കാരാട്ട് പക്ഷത്തെ പിന്തുണച്ചത്.