വാട്സ്ആപ് ഹർത്താല്‍:വാട്സ്ആപ് ഗ്രൂപ് അഡ്മിന്മാര്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം;കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവി കേരളത്തില്‍
തിരുവനന്തപുരം: സാമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളുടെ വസ്തുത നേരിട്ടറിയാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജെയ്ന്‍ കേരളത്തിലെത്തി. ഗവര്‍ണര്‍, സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായി ഇന്റലിജന്‍സ് ബ്യൂറോ മേധാവി ചര്‍ച്ച നടത്തി.
ഹര്‍ത്താല്‍ പോസ്റ്റുകളിട്ട ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ് അഡ്മിന്മാരുടെ മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെ നടപടികള്‍ പോലീസ് ആരംഭിച്ചു. പല ഗ്രൂപ്പുകളുടെയും അഡ്മിന്മാരോട് പൊലീസ് സ്റ്റേഷനുകളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രശ്നങ്ങള്‍ ഉണ്ടാക്കാനായി ചിലര്‍ മനഃപൂര്‍വ്വം കരുതിക്കൂട്ടി ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഈ വര്‍ഗീയ സാഹചര്യം ആര്, എവിടെ നിന്ന് ഉണ്ടാക്കി എന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാട്സ്ആപ്പിലൂടെ ഹർത്താൽ ആഹ്വാനത്തിന് ഒരു പ്രോക്സി സെർവർ ഉപയോഗിച്ചുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ സെൽ. സെർവറിെൻറ രജിസ്ട്രേഷൻ കണ്ടെത്തിയാൽ ഹർത്താലിന്റെ ഉറവിടം കണ്ടെത്താമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാന പൊലീസ് ഉന്നതരെ അറിയിച്ചതായാണ് വിവരം. ഹര്‍ത്താലിനിടെയുണ്ടായ അതിക്രമങ്ങള്‍ക്കുപിന്നില്‍ അന്തര്‍ദേശീയ തീവ്രവാദബന്ധമുണ്ടെന്ന സംശയവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഈ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്റലിജന്‍സ് മേധാവി നേരിെട്ടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതെന്നതും ശ്രദ്ധേയമാണ്.