കാണാതായ ഗർഭിണിയെ കരുനാഗപ്പള്ളിയിൽ കണ്ടെത്തി;കരുനാഗപ്പള്ളിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്

single-img
19 April 2018

തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പൂർണ ഗർഭിണിയായ യുവതിയെ ഒടുവിൽ കണ്ടെത്തി. മടവൂർ വിളക്കാട് പേഴുവിള വീട്ടിൽ അൻഷാദിന്റെ ഭാര്യ ഷംന ഷറഫുദ്ദീനെ(21)യാണ് കരുനാഗപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്. ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന യുവതിയെ കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കിളിമാനൂരിന് സമീപം മടവൂരില്‍ അന്‍ഷാദിന്റെ ഭാര്യ ഷംനയെയാണ് എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായത്. പ്രസവത്തിന് തീയതി അടുത്തതിനാല്‍ അഡ്മിറ്റാകാന്‍ വേണ്ടി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്കായി ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ശേഷം പിന്നീട് ആരും കണ്ടിട്ടില്ല.

കാണാതായ ആദ്യ മണിക്കൂറില്‍ ഷംനയുടെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ വൈകിട്ടോടെ അന്‍ഷാദിന്റെയും ബന്ധുവായ മറ്റൊരു സ്ത്രീയുടെയും മൊബൈലിലേക്ക് വിളിവന്നു. തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് ബന്ധുവായ സ്ത്രീയോടെ പറഞ്ഞെന്നാണ് കുടുംബം അറിയിച്ചത്. ഇതിനിടെ മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ യാത്രചെയ്യുന്നതായി സൂചന ലഭിച്ചിരുന്നു.

ഇപ്പോൾ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലുള്ള ഷംന തീർത്തും അവശയാണ്.മെഡിക്കൽ പരിശോധന അടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതേസമയം, ഇവർ പൂർണഗർഭിണിയായിരുന്നോ എന്ന സംശയവും പൊലീസ് ഉയർത്തുന്നു