രാജ്യത്തെ ലജ്ജിപ്പിച്ച് യുപിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

single-img
17 April 2018

ലഖ്‌നൗ: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് എട്ടുവയസ്സുകാരിയെ മാനഭംഗത്തിനു ശേഷം ശ്വാസംമുട്ടിച്ച് കൊന്നത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇറ്റ സ്വദേശിയായ സോനു എന്ന പതിനെട്ടുകാരനെ സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മദ്യലഹരിയിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇറ്റയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം അയല്‍ഗ്രാമത്തില്‍ നിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി.

വധുവിന്റെ ബന്ധുകൂടിയാണ് കുട്ടി. വിവാഹ സത്കാരത്തിനിടെ വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനിടെ കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ നിന്നും തട്ടിയെടുത്ത സോനു കുട്ടിയെ അടുത്തുള്ള നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് ക്രൂരകൃത്യം നടന്നത്. കുട്ടിയെ അന്വേഷിച്ച് ആളുകള്‍ എത്തുമ്പോള്‍ കുട്ടിയുടെ മൃതദേഹത്തിന് സമീപം മദ്യപിച്ച് ലക്ക്‌കെട്ട് കിടക്കുകയായിരുന്നു സോനു. സംഭവം അറിഞ്ഞ് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വലിയ പോലീസ് സംഘം മേഖലയില്‍ തമ്പടിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജമ്മു കശ്മീരിലെ കത്വവില്‍ എട്ടു വയസ്സുകാരി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനു ശേഷം നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഗുജറാത്തിലെ സൂറത്തില്‍ ഒരു ബാലിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഹരിയാനയില്‍ ഇന്നലെ അഴുക്കുചാലില്‍ ഒരു ബാലികയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.