ആര്‍.സി.സിയില്‍ വനിതാ ഡോക്ടര്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്ന് അന്വേഷണ സംഘം

single-img
17 April 2018

തിരുവനന്തപുരം: ആര്‍.സി.സിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിതാ ഡോക്ടര്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടര്‍ക്ക് നടപടിക്രമങ്ങളെല്ലാം പാലിച്ച് തന്നെയാണ് ചികിത്സ നല്‍കിയത്.

ഇക്കാര്യത്തില്‍ ആര്‍.സി.സി അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആര്‍.സി.സി അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാംദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രജനീഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്കും ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും കൈമാറിയിട്ടുണ്ട്.

ആര്‍സിസിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്കു ചികില്‍സയിലായിരുന്ന ഡോ. മേരി റെജി മാര്‍ച്ച് 18നാണു മരിച്ചത്. ചികില്‍സാകാലയളവില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി ഭര്‍ത്താവ് ഡോ. റെജി ജേക്കബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോപണമുന്നയിച്ചത്.

പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നും വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദഗ്ധ ചികില്‍സ ലഭ്യമാക്കിയില്ലെന്നുമായിരുന്നു ആരോപണം. ആര്‍സിസിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡോ റെജി പറഞ്ഞിരുന്നു. എന്നാല്‍ മേരി റെജിയുടെ രോഗം മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നുവെന്നാണ് ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.