കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസിയിലൂടെ ഇന്ത്യയ്ക്ക് 12ാം സ്വര്‍ണം

single-img
11 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ാം സ്വര്‍ണം. ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. വെള്ളി നേടിയ ഓസ്‌ട്രേലിയന്‍ താരം എമ്മ കോക്‌സും ശ്രേയസിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

ഒടുവില്‍ 96 പോയിന്റുമായി സമനില പാലിച്ചതോടെ ടൈബ്രേക്കര്‍ വേണ്ടി വന്നു. പക്ഷേ നിര്‍ണായക നിമിഷം ഇന്ത്യന്‍ താരം ഫോമിലേക്കുയര്‍ന്നു. 87 പോയിന്റ് നേടിയ സ്‌കോട്‌ലന്‍ഡിന്റെ ലിന്‍ഡ് പിയേഴ്‌സണാണ് വെങ്കലം. മറ്റൊരു ഇന്ത്യന്‍ താരമായ വര്‍ഷ വര്‍മന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസി വെള്ളി മെഡല്‍ നേടിയിരുന്നു.

പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ വെങ്കല മെഡലോടെയാണ് ഇന്ത്യ ഏഴാം ദിനത്തിന് തുടക്കം കുറിച്ചത്. അതേസമയം ബോക്‌സിങ്ങില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നേറുന്നത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോം ഫൈനലിലെത്തിയിട്ടുണ്ട്.

പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കി, 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ എന്നിവര്‍ സെമിഫൈനലിലും ഇടം നേടി. ഇതോടെ ഇന്ത്യ മൂന്നു മെഡലുകള്‍ കൂടി ഉറപ്പിച്ചു. അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സരിതാ ദേവി ക്വാര്‍ട്ടറില്‍ തോറ്റു. നിലവില്‍ 12 സ്വര്‍ണവും നാല് വെള്ളിയും ഏഴു വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.