മോദി സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
കാവേരി വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. പദ്ധതി രൂപീകരണത്തിനു കാലതാമസമെന്തിനാണെന്നു കോടതി ചോദിച്ചു. കാവേരി മാനേജ്മെന്റ് രൂപീകരണമുൾപ്പെടെ പദ്ധതികൾ വൈകിയതിനാണു വിമർശനം. വിധി നടപ്പാക്കുന്നതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ പദ്ധതിരേഖ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഒരു മാസത്തിനകം പദ്ധതി രേഖ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. തമിഴ്നാട്ടിലും കർണാടകത്തിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും ഇരു സംസ്ഥാനങ്ങൾക്കും ജലം എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തിൽ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുന്നത് മേയ് മൂന്നിലേക്ക് മാറ്റി. അതേസമയം കർണാടക, തമിഴ്നാട് സർക്കാരുകൾക്കും കോടതിയുടെ നിർദേശമുണ്ട്. സുപ്രീംകോടതി കാവേരി വിഷയത്തിൽ തീരുമാനം പറയുന്നതു വരെ ഇരു സംസ്ഥാനങ്ങളും അക്രമങ്ങളിൽ നിന്നു മാറി നിൽക്കണമെന്നാണു നിർദേശം.
അതിനിടെ കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്നാട് പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണ യാത്രയ്ക്കു തിരുച്ചിറപ്പള്ളിയിൽ തുടക്കം കുറിച്ചിരുന്നു. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണു യാത്ര. രണ്ടാം ഘട്ട പദയാത്ര അരിയല്ലൂരിൽ നിന്നാണ് ആരംഭിച്ചത്. കാവേരി നദീതട ജില്ലകളിലൂടെ കടന്നുവരുന്ന ഇരു യാത്രകളും 13നു കടലൂരിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
തമിഴ്നാടിനു നീതി ആവശ്യപ്പെട്ടു നടികർ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വള്ളുവർക്കോട്ടത്തു ധർണ നടത്തിയിരുന്നു. രജനീകാന്തും കമൽ ഹാസനുമുൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ധർണയിൽ പങ്കെടുത്തു.