ഹിമാചലിൽ സ്കൂൾ ബസ് കൊക്കയിലേക്കു മറിഞ്ഞു; 26 വിദ്യാർഥികൾ മരിച്ചു
ഹിമാചലിൽ സ്കൂൾ ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണ് 26 സ്കൂള്‍കുട്ടികൾ മരിച്ചു. കാൺഗ്ര ജില്ലയിലാണ് സംഭവം. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. കുറച്ചു കുട്ടികൾ ഇപ്പോഴും ബസിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. വസീർ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ താഴേക്കുള്ള 30 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഷിംലയിൽ നിന്നു 300 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ലോകത്തിലെ ഏറ്റവും ദുർഘടമായ റോഡുകളുള്ള മേഖലയിലാണ് അപകടം നടന്നത്.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ജയ്റാം താക്കൂർ പറഞ്ഞു.