ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ചെന്നിത്തലയും കുമ്മനവും: ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് കാനം
തിരുവനന്തപുരം: ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേയും സംസ്ഥാന സർക്കാരിനെതിരേയും ജനരോക്ഷം ആളികത്തുകയാണ്.
ജനങ്ങൾ ഏറ്റെടുത്ത ഹർത്താലിനു പിന്തുണ നൽകുന്നുവെന്നും ഹർത്താലിനെ തകർക്കാനാണ് സർക്കാർ നോക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടികജാതി/ വർഗ പീഡന നിയമം ഉണ്ടായിരുന്നിട്ടും ഇവർക്ക് നീതി ലഭിക്കുന്നില്ല. നിയമം ഇല്ലാതായാൽ ഇതിന്റെ ആഘാതം വലുതായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ദളിത് സംഘടനകളുടെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദളിത് സംഘടനകൾ ഉയർത്തുന്ന ആവശ്യത്തോട് ബിജെപിക്കും ഐക്യദാർഢ്യമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. ദളിത് പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദളിത് സംഘടന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് കാനത്തിെന്റ പ്രതികരണം.
അതിനിടെ 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കൊച്ചി തിരുവനന്തപുരം ആലപ്പുഴ കൊല്ലം കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. കൊല്ലത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ തടഞ്ഞു.
കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനു ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്, ആലപ്പുഴ, നിലമ്ബൂര്‍ എന്നിവിടങ്ങളില്‍ ബസ് തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വലപ്പാട് ശാസ്താംകോട്ടയിലും ബസിനു നേരെ കല്ലേറുണ്ടായി. വലപ്പാട് കെഎസ്ആര്‍ടിസി ബസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗോത്രമഹാസഭയും യൂത്ത് കോണ്‍ഗ്രസും ഹര്‍ത്താലിനു പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
തെക്കന്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പോലീസ് നിര്‍ദേശം നല്കി. നിരവധി പേരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയില്‍ സ്വകാര്യ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് താല്‍ക്കാലികമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആരോഗ്യസര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു.