മുസ്‌ലീം മന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരാണ് അനുമതി നല്‍കിയത്; ബീഫ് കഴിക്കുന്ന മന്ത്രിയെ ക്ഷണിച്ച പൂജാരിക്ക് സ്വബോധം നഷ്ടപ്പെട്ടോ: വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്

single-img
8 April 2018

കര്‍ണ്ണാടകയില്‍ വിദ്വേഷകരമായ പ്രസ്താവനകളുമായി ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് കല്ലട്ക പ്രഭാകര ഭട്ട്. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി യു.ടി ഖാദര്‍ സമീപത്തെ ക്ഷേത്രം സന്ദര്‍ശിച്ചതാണ് ആര്‍.എസ്.എസ് നേതാവിനെ ചൊടിപ്പിച്ചത്. പശുക്കളെ നിരന്തരമായി മോഷ്ടിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഭട്ട് മന്ത്രിക്കെതിരെ പ്രകോപനപരമായി സംസാരിച്ചത്.

മുസ്‌ലീം മന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരാണ് അനുമതി നല്‍കിയത്. ക്ഷേത്രത്തിലേയ്ക്ക് പൂക്കള്‍ ചൊരിഞ്ഞ് സ്വീകരിക്കാന്‍ പൂജാരിയ്ക്ക് സ്വബോധം നഷ്ടപ്പെട്ടുവോയെന്നും ബീഫ് കഴിക്കുന്ന മന്ത്രിയെ എങ്ങനെയാണ് ക്ഷേത്രത്തിലേയ്ക്ക് ക്ഷണിക്കാന്‍ പൂജാരിക്കായതെന്നും ഭട്ട് ആരോപിച്ചു.

മന്ത്രിയ്ക്ക് പ്രവേശനം അനുവദിച്ച ക്ഷേത്രങ്ങള്‍ ബ്രഹ്മകലാശോത്സവം നടത്തി ശുദ്ധീകരിക്കണമെന്നും ഭട്ട് ക്ഷേത്രം അധികാരികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭട്ടിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കര്‍ണ്ണാടക കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കെ.ഇ രാധാകൃഷ്ണന്‍ പറഞ്ഞു.