‘ദിലീപിനെ കേസില്‍ കുടുക്കിയത് ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ചേര്‍ന്ന്; നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവും’

single-img
28 March 2018

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ക്കും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും ലാലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്.

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

‘സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ തന്നെ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണ് മഞ്ജുവിന് മുംബൈയില്‍ ഫ്‌ലാറ്റും ‘ഒടിയനില്‍’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. കോടതിയോട് പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’–മാര്‍ട്ടിന്‍ പറഞ്ഞു.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്കു നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണു നിര്‍ദേശം. രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം കേസു പരിണിക്കവേ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്നു ദിലീപിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. ശബ്ദത്തില്‍ വ്യത്യാസമുണ്ടെന്നും ആധികാരികത പരിശോധിക്കണമെന്നും ഇതിനു മറുപടിയായി ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ദൃശ്യങ്ങളുടെ പകര്‍പ്പ് ഉള്‍പ്പെട്ട മെമറി കാര്‍ഡും ശബ്ദരേഖയും കിട്ടിയില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാകുമെന്ന് ആരോപിച്ചാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.