പന്തില്‍ കൃത്രിമം: ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവച്ചു.
പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനവും ഡേവിഡ് വാര്‍ണര്‍ ഉപനായകസ്ഥാനവും രാജിവച്ചു.പന്തിൽ തിരിമറി കാട്ടിയതിന്റെ പേരിൽ ക്രിക്കറ്റ് ലോകമൊന്നാകെ എതിരായതിനു പിന്നാലെയാണ് സ്മിത്തിന്റെ രാജി.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം പെയ്നാണ് ഓസീസിന്റെ പുതിയ നായകൻ.കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നും അവസാന ദിനമായ നാളെയും പെയ്നാകും ടീമിനെ നയിക്കുക.
ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇരുവരും സ്ഥാനം ഒഴിഞ്ഞവിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിന്റെ ഉത്തരവാദിയായ സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും ഒഴിയാന്‍ തയ്യാറായത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണു വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.