തൃശ്ശൂര്‍ മെഡിക്കല്‍ കോളജിൽ ആംബുലന്‍സ് ഡൈവറുടെ ക്രൂരതയ്ക് ഇരയായ രോഗി മരിച്ചു;ദൃശ്യങ്ങള്‍ പുറത്തായതോടെ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

single-img
25 March 2018

തൃശൂര്‍: ആംബുലന്‍സില്‍ മല മൂത്ര വിസര്‍ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാന്‍ ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

പാലക്കാട് നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറാണ് രോഗിയോട് ക്രൂരമായി പെരുമാറിയത്. ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയപ്പോല്‍ പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് പറഞ്ഞു. സ്വയം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗിക്ക് അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവര്‍ സ്ട്രെച്ചര്‍ ഉള്‍പ്പടെ രോഗിയെ വാഹനത്തിന് പിറകില്‍ തലകീഴായി നിര്‍ത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവര്‍ പകര്‍ത്തുകയും ചെയ്തു.

വീഡിയോ പകര്‍ത്തരുതെന്ന് പറഞ്ഞ ഡ്രൈവര്‍ രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലന്‍സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ന്യായീകരിച്ചു.

സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയി. തുടര്‍ന്ന് ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ നിലയില്‍ തലകീഴായി കിടന്നു.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗി ആണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ ഷെരീഫിന് എതിരേയാണു പോലീസ് കേസ് എടുത്തത്.