അവിഹിത ബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ മരത്തില്‍ തൂക്കിയിട്ട് മര്‍ദിച്ചു; ജനം കാഴ്ചക്കാരായി നിന്നു

single-img
23 March 2018


https://twitter.com/timesn0w/status/976916066076065794

കാമുകനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. കൈകള്‍ ബന്ധിച്ച് മരച്ചില്ലയില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. നാട്ടുകാരുടെ മധ്യത്തില്‍ വെച്ചായിരുന്നു മൃഗീയമായ മര്‍ദനം.

സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് പത്തിന് നടന്ന അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും വെറും 60 കിലോമീറ്റര്‍ അകലെയാണ് ബുലന്ദ്ശഹര്‍.

ഖാപ് പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. ഒഴിഞ്ഞ സെക്കിള്‍ട്യൂബിലാണ് ഭാര്യയെ മരത്തില്‍ തൂക്കിയിട്ടിരിക്കുന്നത്. നിരവധി പുരുഷന്‍മാര്‍ ഉള്‍പ്പെടെ കൂടിനില്‍ക്കെയാണ് ഇയാള്‍ ഭാര്യയെ തല്ലിയത്. ആരും സംഭവത്തില്‍ ഇടപെടുകയോ തടയുകയോ ചെയ്തില്ല.

ചിലര്‍ ചിരിച്ചുകൊണ്ട് ഇത് ആസ്വദിക്കുകയാണ് ചെയ്തത്. ഏതാണ്ട് ഒരു മിനിട്ടിലേറെ സമയം ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. വിഡിയോയുടെ ആദ്യഭാഗത്ത് ഉയര്‍ന്നുകേട്ട സ്ത്രീയുടെ നിലവിളി പിന്നീട് നേര്‍ത്ത കരച്ചിലായി മാറുകയും പിന്നീടവളുടെ ബോധം മറയുകയും ചെയ്യുന്നുണ്ടെങ്കിലും കാഴ്ചക്കാരാരും ഇടപെടുന്നില്ല.

ശിക്ഷയുടെ ഭാഗമായി ഗ്രാമമുഖ്യന്‍ സ്ത്രീയെ ബലാല്‍സംഗം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തില്‍ സ്തീയുടെ ഭര്‍ത്താവിനെയും ഗ്രാമമുഖ്യനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതേക്കുറിച്ച് അറിഞ്ഞയുടന്‍ സ്ത്രീയെ സന്ദര്‍ശിച്ച് പരാതി എഴുതിവാങ്ങിയതിനുശേഷം മൂന്ന് പേര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.