വിവരച്ചോർച്ചയിൽ കുറ്റസമ്മതവുമായി സുക്കർബർഗ്
കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കർബർഗ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സുക്കർബർഗ് വ്യക്തമാക്കി. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ വിശ്വാസ്യതാപ്രശ്നം സംഭവിച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും സുക്കർബർഗ് പറഞ്ഞു.
ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്ഫോമിൽ എന്തു സംഭവിക്കുന്നതിനും ഞാൻ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങൾ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയിൽ ഇടിവു സംഭവിച്ചിരിക്കുന്നു- സുക്കർബർഗ് പറഞ്ഞു. ഫേസ്ബുക്കിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതൽ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകൾ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2013 ല്‍നിര്‍മ്മിച്ച പേഴ്സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുിടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു. ഫെയ്സ് ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംശയാസ്പദമായ എല്ലാ ആപ്പുകളെ കുറിച്ചും ഓഡിറ്റ് നടത്താനാണ് തീരുമാനം, ഇതിന് അനുവദിക്കാത്ത ഡെവലപ്പര്‍മാരെ പുറത്താക്കും.
ഉപയോക്താക്കളുടെ വിവരങ്ങള്‍ അന്യായമായി ശേഖരിക്കുന്ന ഡെവലപര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഭാവിയില്‍ ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഫെയ്സ്ബുക്ക് ഉറപ്പുവരുത്തുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.