കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി: ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ ‘വിവരമറിയുമെന്ന്’ ഫേസ്ബുക്കിനു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

single-img
21 March 2018

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്കിനു മുന്നറിയിപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നുള്ള വിവരത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

വേണമെങ്കില്‍ സുക്കര്‍ബര്‍ഗിനെ നേരിട്ട് വിളിപ്പിക്കാന്‍ നിയമങ്ങളുണ്ടെന്നും, ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിലീറ്റ് ഹാഷ്ടടാഗിലൂടെ വാട്‌സാപ്പ് സഹസ്ഥാപകന്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ വാര്‍ത്താ സമ്മേളനം നടത്തികൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു. എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് വ്യക്തമാക്കണം.

2010ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇന്ത്യയിലെ ഒരു പാര്‍ട്ടിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേബ്രിഡ്ജ് അനലിറ്റിക്ക വെബ്‌സൈറ്റില്‍ സൂചിപ്പിച്ചത്. ഇത് കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം.

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേംബ്രിഡ്ജ് അനലിറ്റിക്കുള്ള പങ്ക് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലി നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് വിജയിച്ചതെന്നാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.