ത്രിരാഷ്ട്ര ടി-ട്വന്റി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം
ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ പരാജയത്തിന് ഇന്ത്യ പകരംവീട്ടി. തങ്ങളുടെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ ആറു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. 153 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 17.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 42 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
മഴമൂലം ഏറെ നേരം തടസ്സപ്പെട്ട് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 19 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 153 റണ്‍സ് അടിച്ചെടുത്തെങ്കിലും ഇന്ത്യ 17.3 ഓവറില്‍ സ്കോര്‍ മറികടന്നു.
അത്ര ആവേശത്തോടെയായിരുന്നില്ല ഇന്ത്യന്‍ തരങ്ങള്‍ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(11), ശിഖര്‍ ധവാന്(8) എന്നിവരെ അഖില ധനഞ്ജയ പെട്ടെന്ന് തന്നെ പവലയനിലേക്ക് മടക്കി അയച്ചപ്പോള്‍ 18 റണ്‍സെടുക്കുന്നതിനിടെ മൂന്നാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ ഹിറ്റ് വിക്കറ്റില്‍ കുടങ്ങുകായിരുന്നു. പിന്നീടിറങ്ങിയ സുരേഷ് റെയ്ന(27), മനീഷ് പാണ്ഡെ(42), ദിനേഷ് കാര്‍ത്തിക്(39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ലങ്ക ആദ്യ ഓവറിൽ 15 റണ്‍സുമായി കത്തിക്കയറിയെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഗുണതിലകെ(17) വീണു. പിന്നാലെ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ ലങ്കയുടെ ഹീറോ കുശാൽ പെരേര മൂന്നു റണ്‍സ് നേടി വാഷിംഗ്ടണ്‍ സുന്ദറിന് ഇരയായി.
ഇതിനുശേഷം ഒത്തുചേർന്ന കുശാൽ മെൻഡിസ്-ഉപുൽ തരംഗ സഖ്യം ലങ്കൻ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 62 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ തരംഗ(22) വിജയ് ശങ്കറിന്റെ പന്തിൽ ബൗൾഡായി. ഇതിനുശേഷം ലങ്കൻ ബാറ്റിംഗ് നിര തകർന്നു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ മെൻഡിസ്(38 പന്തിൽ 55) വീണു. തിസാര പെരേര(15), ഷനക(19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ലങ്കൻ ബാറ്റ്സ്മാൻമാർ.
ഇന്ത്യയ്ക്കായി ശർദുൾ താക്കുർ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. വാഷിംഗ്ടണ്‍ സുന്ദർ രണ്ടും വിജയ് ശങ്കർ, യുസ്വേന്ദ്ര ചാഹൽ, ജയ്ദേവ് ഉനാദ്ഘട് എന്നിവർ ഒരോ വിക്കറ്റും നേടി.