കേരളത്തില്‍ ട്രക്കിംഗ് നിരോധിച്ചു

single-img
12 March 2018

തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിംഗ് നടത്തുന്നത് താല്‍കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ് അറിയിച്ചു.

കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്.

തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ തുടങ്ങിയത്.

ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്.