ഒരാഴ്ച മുന്‍പ് കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
28 February 2018

വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് കാണാതായ കമിതാക്കളെ മറയൂരിന്റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂരിന്റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകന്‍ അരുണ്‍ ശങ്കര്‍(35) ഉദുമലപേട്ട ബോഡിപെട്ടി റവന്യൂ നഗര്‍ രാമചന്ദ്രന്റെ മകള്‍ മഞ്ചുള (30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ നിന്നും ജീര്‍ണ്ണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ മാസം ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം പറമ്പിക്കുളം ആളിയാര്‍ പ്രോജക്ട് കനാലില്‍ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും എത്തി കാര്‍ കനാലില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിഹാഹ നിശ്ചയത്തിന് ശേഷം അന്ധവിശ്വാസത്തിന്റെ ഭാഗമായി വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതിനാല്‍ ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

ഉദുമലപെട്ടയില്‍ വീല്‍ അലയ്ന്‍മെന്റ് ബിസിനസ് സ്ഥാപനം നടത്തുന്ന ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുണ്‍ ശങ്കറും ശ്രീനിവാസ സ്‌കൂളിലെ ഇംഗ്‌ളീഷ് അദ്ധ്യാപികയായ ഉദുമല്‍പേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുളയും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നു.

ഒരേ സമുദായത്തില്‍ പെട്ടവര്‍ എന്ന നിലയില്‍ ഇവരുടെ വിവാഹത്തിന് യാതൊരു തടസ്സവും ഇല്ലായിരുന്നു. നിശ്ചയത്തിന് പിന്നാലെ പരസ്പരമുള്ള വിളികളും സംസാരങ്ങളുമായി ഇരുവരും നന്നായി അടുക്കുകയും ചെയ്തു. ഇതിനിടെയാണ് വിവാഹം നടന്നാല്‍ ഒരു മരണമുണ്ടാകും എന്ന ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം അരുണിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞത്.

മഞ്ജുളയുടെ വീട്ടുകാരെ വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് വിളിച്ചു പറയുകയും വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ അരുണിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് മഞ്ജുളയ്ക്ക് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം നടത്തിയിരുന്നു.

എന്നാല്‍ ആ യുവാവ് ചടങ്ങിന് ശേഷം അപകടത്തില്‍ മരണപ്പെട്ടു. ജോത്സ്യന്റെ നിര്‍ദേശത്തിന് പിന്നാലെ ഈ സംഭവം കൂടി അരുണിന്റെ വീട്ടുകാര്‍ അറിഞ്ഞതാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഏറെ അടുപ്പത്തിലായിപോയതിനാല്‍ ഇരുവര്‍ക്കും ഇത് വലിയ മനോവിഷമത്തിന് കാരണമായിരുന്നു.