കാഴ്ചയില്ലാത്തവനെ പോലെ ഹൈദരാബാദ് നഗരത്തില്‍ നടന്നതിനെക്കുറിച്ച് ജയസൂര്യ

single-img
22 February 2018

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം ആത്മാര്‍ഥതയോടെ സമീപിക്കുന്ന നടനാണ് ജയസൂര്യ. കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുന്ന കാര്യത്തില്‍ മാത്രമല്ല മേക്കോവറിന്റെ കാര്യത്തിലും ശ്രദ്ധിക്കും. ഹാപ്പി ജേണി എന്ന ചിത്രത്തില്‍ കാഴ്ചയില്ലാത്ത ആളായിട്ടായിരുന്നു ജയസൂര്യ അഭിനയിച്ചത്.

ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വേണ്ടി താന്‍ കാഴ്ചയില്ലാത്തവനെ പോലെ നഗരത്തില്‍ നടന്നിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു. അന്ധരുടെ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ലഭിക്കുന്ന ആരോണ്‍ എന്ന യുവാവിന്റെ കഥയായിരുന്നു ചിത്രം പറയുന്നത്. ചിത്രത്തിന്റെ തയ്യാറെടുപ്പിനായി കാഴ്ചയില്ലാത്തവനായി മൂന്ന് ദിവസം ഹൈദരാബാദില്‍ ജീവിച്ചിട്ടുണെന്ന് ജയസൂര്യ പറയുന്നു.

കേരളത്തില്‍ എല്ലാവരും തിരിച്ചറിയും. അതുകൊണ്ടാണ് ഹൈദരാബാദില്‍ പോയത്. നമ്മളെ തിരിച്ചറിയാത്ത സ്ഥലമാകുമ്പോള്‍ അന്ധരോട് സമൂഹത്തിന്റെ സമീപനം എങ്ങനെയെന്ന് അറിയാനാകും. കാഴ്ചയില്ലാത്ത ആളെപ്പോലെ അവിടെ കൂളായി പാര്‍ക്കിലൊക്കെ പോയിരുന്നു.

റൈഡുകളില്‍ കയറുമ്പോഴൊക്കെ സ്‌നേഹത്തോടെയാണ് ആള്‍ക്കാര്‍ പെരുമാറിയെതെന്നും ജയസൂര്യ പറയുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ എന്‍എസ്എസുമായി സഹകരിച്ച് നടത്തുന്ന കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് ജയസൂര്യ തന്റെ അനുഭവം പങ്കുവെച്ചത്.

ഹാപ്പി ജേര്‍ണി വിജയിക്കാതെ പോയതില്‍ വിഷമമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ ഈ ചടങ്ങില്‍ നില്‍ക്കുമ്പോള്‍ ഇതിനുവേണ്ടിയാണ് ആ സിനിമ ഉണ്ടായതെന്ന് തോന്നുന്നുവെന്നും ജയസൂര്യ പറഞ്ഞു.