ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം;പോപുലർ ഫ്രണ്ടിന് ജാർഖണ്ഡിൽ നിരോധനം.
റാഞ്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സ്വാധീനത്തിൽ പ്രവർത്തകർ അകപ്പെട്ടെന്ന കാരണം പറഞ്ഞ് ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ സംസ്ഥാന സർക്കാർ നിരോധിച്ചു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്രിമിനൽ നിയമ ഭേദഗതി ആക്ട് 1908 പ്രകാരം പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആഭ്യന്തര വകുപ്പ് ശിപാർശ ചെയ്തിരുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. ചില പി.എഫ്.ഐ പ്രവർത്തകർ ഐ.എസിന് വേണ്ടി പ്രവർത്തിക്കുകയും സിറിയയിലേക്ക് പോകുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
ജാർഖണ്ഡിലെ പകുർ ജില്ലയിലാണ് പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുളളത്.പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനാഘോഷ പരിപാടികളുടെ പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ് ഇവിടെ രണ്ട് ദിവസം റൂട്ട് മാർച്ചും നടത്തിയിരുന്നു.
കേരളത്തിൽ രൂപീകരിച്ച പോപുലർ ഫ്രണ്ട് ഐ.എസിന്‍റെ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട സംഘടനയാണെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.