കോഴിക്കോട് മാനസിക നില തെറ്റിയ യാചകനിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങൾ
കോഴിക്കോട് :മാനസിക നില തെറ്റിയതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മഹാരാഷ്ട്ര സ്വദേശിയായ യാചകന്റെ താമസസ്ഥലത്ത് ഉണ്ടായിരുന്ന തുണിസഞ്ചികളിലും മറ്റും ഉണ്ടായിരുന്നത് ആയിരക്കണക്കിന് രൂപ. ചന്തക്കുന്ന്-കരുളായി റോഡരികിലെ പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മറച്ച ഷെഡിൽ ഇന്നലെ മരുത സ്വദേശിയായ ആക്രി കച്ചവടക്കാരൻ സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നാണയ തുട്ടുകളും, നോട്ടുകളും കണ്ടത്.
ചില്ലറയ്ക്ക് പകരം നോട്ടിനുവേണ്ടി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ സമീപിക്കുകയായിരുന്നു. സംശയം തോന്നി ഹോംഗാർഡ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചെറു ഭാണ്ഡങ്ങളിലും കൂടുകളിലുമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. പഴക്കം കൊണ്ട് നോട്ടുകൾ പലതും മുഷിഞ്ഞുപോയി.
ഗതാഗതക്കുരുക്കുണ്ടാവുന്പോൾ കാർ യാത്രക്കാർ നൽകുന്ന ചെറിയ തുകയാണ് ഇയാളുടെ വരുമാനം. മാസങ്ങൾക്ക് മുന്പാണ് യാചകനെ മാനസിക നില തെറ്റിയതിനെ സന്നദ്ധ പ്രവർത്തകരും പോലീസും ചേർന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ ഇവിടെ ചികിത്സയിലാണ്. പണം ഇയാളുടെ ചികിത്സയ്ക്കും മറ്റും ഉപകരിക്കുന്ന രീതിയിൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സിഐ കെ.എം.ബിജു പറഞ്ഞു.