പിഎന്‍ബി തട്ടിപ്പ്; അന്വേഷണം അംബാനി കുടുംബത്തിലേക്കും

single-img
19 February 2018

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ ചോദ്യംചെയ്തു. തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയാണ് വിപുല്‍ അംബാനി.

മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ടരേഖകള്‍ വിശദമായി പരിശോധിച്ച് സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുല്‍ അംബാനി മൂന്ന് വര്‍ഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ്.

മാത്രമല്ല, അംബാനി സഹോദരന്‍മാരുടെ അടുത്തബന്ധു കൂടിയാണ് നീരവ് മോദി. മുകേഷ് അനില്‍ അംബാനിമാരുടെ സഹോദരി ദീപ്തിയുടെ മകള്‍, നീരവിന്റെ അനുജന്‍ നീഷാല്‍ മോദിയുടെ ഭാര്യയാണ്. നീരവിനൊപ്പം വിദേശത്തേക്ക് മുങ്ങിയവരില്‍ നീഷാലും ഉള്‍പ്പെടും.

നിഷാലിനും ബല്‍ജിയം പൗരത്വമുണ്ട്. ഗോവന്‍ വ്യവസായിയായ ദത്തരാജ് സാല്‍ഗോക്കറാണ് ദീപ്തി അംബാനിയുടെ ഭര്‍ത്താവ്. ഇവരുടെ മകള്‍ ഇഷേതയാണ് നീഷാല്‍ മോദിയുടെ ഭാര്യ. 2016 ഡിസംബറിലായിരുന്നു വിവാഹം. നീരവിനൊപ്പം വജ്രവ്യവസായിയാണ് നീഷാലും.

നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനിയില്‍ സിഇഒ ആയ നീഷാല്‍ കമ്പനിയുടെ ഡയമണ്ട് ബിസിനസിന്റെ ചുമതലക്കാരനാണ്. ഇതോടൊപ്പം നീഷാല്‍ എന്റര്‍പ്രൈസസ് കമ്പനി ഉടമ കൂടിയാണ്. നീരവ് വിദേശത്തേക്ക് മുങ്ങിയതിനു പിന്നാലെയാണ് നീഷാലും വിദേശത്തേക്ക് കടന്നത്.

അതിനിടെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. പിഎന്‍ബി ജീവനക്കാരായ പത്തുപേരെ ചോദ്യംചെയ്തു. ഇവരില്‍ ചിലര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.

മറ്റ് ബാങ്ക്ശാഖകള്‍ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നില്‍ക്കുന്ന ബാങ്കുകള്‍ നല്‍കാറുള്ള ‘ലെറ്റര്‍സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു)’ ഉപയോഗിച്ച് അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു.

അതേസമയം, അറസ്റ്റിലായ പിഎന്‍ബി മുന്‍ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, നീരവ് മോദിയില്‍നിന്ന് തട്ടിപ്പിന് പരോപകാരമായി പണംവാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോര്‍ത്തിനല്‍കുകയും ചെയ്തിട്ടുണ്ട്.