കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് ആക്ഷേപിച്ച് കണ്ണൂരില്‍ യുവതിയെ മാനഭംഗപ്പെടുത്തി: പ്രതികളെ കണ്ടെത്താനായില്ല

single-img
18 February 2018

കണ്ണൂരില്‍ ഡോര്‍ ടു ഡോര്‍ ഡെലിവറി സംഘാംഗമായ യുവതിയെ കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമെന്ന് ആക്ഷേപിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗസംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതി നല്‍കിയ സൂചനകള്‍ പ്രകാരം ആറ് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ പരിയാരം പുത്തൂര്‍കുന്നിലെ വിജനമായ സ്ഥലത്തുവച്ചാണ് സംഭവം. തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് കീഴില്‍ ഡോര്‍ ടു ഡോര്‍ വ്യാപാരം നടത്തുന്ന യുവതിയാണ് മാനഭംഗശ്രമത്തിനിരയായത്.

യുവതി നടന്നുപോകുമ്പോള്‍ പിന്നാലെ വന്ന സംഘം നീ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേണ്ടി നടക്കുന്ന സംഘത്തിലെ അംഗമല്ലേ എന്നുചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. വിജനമായ റബര്‍ തോട്ടത്തിന് സമീപമെത്തിയപ്പോള്‍ അവിടെ റോഡരികില്‍ കാത്തുനിന്ന ഇവര്‍ ബാഗിലെ സാധനങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് യുവതിയെ വീണ്ടും പിടിച്ചുനിര്‍ത്തുകയും ബലമായി ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.

അക്രമിസംഘത്തില്‍നിന്നും കുതറി ഓടിയശേഷം ഒരു വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം എത്തിയ പരിയാരം എസ് ഐ കെ.രമേശന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്തെ രണ്ട് സിസിടിവി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.