ഹോട്ടലില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം: യുവാവ് ഗുരുതരാവസ്ഥയില്‍

single-img
18 February 2018

ബംഗളൂരു: കര്‍ണാടകത്തിലെ മലയാളി എംഎല്‍എയുടെ മകനും സംഘവും ആഡംബര റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മര്‍ദിച്ച് അവശനാക്കി. കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ബെംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനു നേരെയാണ് കൈയേറ്റമുണ്ടായത്. ബെംഗളൂരു യുബി സിറ്റിയിലെ റസ്റ്ററന്റിലാണ് സംഭവം. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്ന വിദ്വത്തിനോട് ശരിയായി ഇരിക്കാന്‍ ആവശ്യപ്പെട്ടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

അക്രമത്തില്‍ പരുക്കേറ്റ് മല്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ ഇവിടെയുമെത്തി സംഘം മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. വിദ്വതിന്റെ സഹോദരനെയും അക്രമിച്ചതായി പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ എന്‍.എ. ഹാരിസ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

കോണ്‍ഗ്രസ് കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം, കുറ്റവാളികള്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ തന്നെ നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കു നീക്കിയതായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. പരമേശ്വര അറിയിച്ചു.