നോട്ട് പിൻവലിക്കൽ തീരുമാനമെടുത്തത് ആർ.എസ്.എസെന്ന് രാഹുൽ ഗാന്ധി
ബംഗളൂരു: നോട്ട് പിൻവലിക്കൽ തീരുമാനമെടുത്തത് ആർ.എസ്.എസ് ആയിരുന്നുവെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി നേതൃത്വത്തെയും മോദി സർക്കാറിനെയും വീണ്ടും പ്രതിരോധത്തിലാക്കികൊണ്ടുള്ള രാഹുലിന്റെ പരാമർശം.
നോട്ട് പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നിൽ ആർ.ബി.ഐ അല്ല മറിച്ചു ആർ.എസ്.എസ് ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രസർക്കാറിനെ നിലവിൽ നയിക്കുന്നത് ആർ.എസ്.എസാണ്. എല്ലാ മന്ത്രാലയങ്ങളിലും ആർ.എസ്.എസിന് വേണ്ടപ്പെട്ടവരാണ് ഉള്ളത്. ആർമിയെ പരിഹസിക്കുന്ന പ്രസ്താവനയാണ് മോഹൻ ഭാഗവത് നടത്തിയത്. ഹിന്ദുത്വ വിഷയങ്ങളുയർത്തി കർണാടക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് ദിവസമായി കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി. ആറ് ജില്ലകളിലായി 700 കിലോ മീറ്റർ ദൂരം രാഹുൽ സഞ്ചരിച്ചിരുന്നു.