ഡേറ്റ് തരാത്തതിനാലല്ല നിവിനെ വിമര്‍ശിച്ചത്; അങ്ങനെയായിരുന്നെങ്കില്‍ മോശമായി പറയേണ്ടിയിരുന്നത് വിനീത്, ദുല്‍ഖര്‍, ടൊവീനോ എന്നിവരോടാണ്; വെളിപ്പെടുത്തലുമായി രൂപേഷ്

single-img
9 February 2018

കൊച്ചി: നിവിന്‍ പോളി നായകനായി എത്തിയ റിച്ചിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നതാണ്. ഈ സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രൂപേഷ്. ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഡേറ്റ് തരാത്തതുകൊണ്ടുള്ള ദേഷ്യത്തിനാണ് ഞാന്‍ അത് ചെയ്തത് എന്നാണ് പറയുന്നത്. ഞാനൊരു സത്യം പറയട്ടെ. ഡേറ്റ് തരാത്തതിന്റെ ദേഷ്യത്തിലാണ് അങ്ങനെ ചെയ്തതെങ്കില്‍ ഞാന്‍ ഏറ്റവും മോശമായി പറയേണ്ടിയിരുന്ന ആള്‍ക്കാര്‍ വിനീത് ശ്രീനിവാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ് എന്നിവരാണ്.

വിനീത് ശ്രീനിവാസനോട് ഞാനൊരു കഥ പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റ് എഴുതി. വായിച്ചു. പക്ഷേ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: ഞാന്‍ കേട്ട കഥ പോലെയല്ല രൂപേഷെ സ്‌ക്രിപ്റ്റ്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ താത്പര്യമില്ല.

ഞാന്‍ അതിനെ ബഹുമാനിക്കുന്നു. അദ്ദേഹം സത്യസന്ധമായി പറഞ്ഞു. ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്. ടൊവീനൊ എന്റെ അസിസ്റ്റന്റായിരുന്ന ആളാണ്. ഞാന്‍ സിനിമയിലേയ്ക്ക് കൈ പിടിച്ചുകൊണ്ടുവന്ന ആളാണ്. ടൊവീനോയോട് ഞാന്‍ കഥ പറഞ്ഞപ്പോള്‍ ടൊവീനോ പറഞ്ഞു.

ഇതെന്നെ എക്‌സൈറ്റ് ചെയ്യിച്ചിട്ടില്ല. എനിക്ക് ചെയ്യാന്‍ താത്പര്യമില്ല എന്ന്. സത്യം പറഞ്ഞല്ലോ. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ദുല്‍ഖര്‍ സല്‍മാനോട് കഥ പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞു: ഇതേ പോലത്തെ കുറേ പരിപാടികള്‍ ഞാന്‍ ചെയ്യുന്നുണ്ട്.

അതുകൊണ്ട് വേറെ ഐറ്റവുമായി വാ എന്നു പറഞ്ഞ് എന്നെ പറഞ്ഞയച്ചതാണ്. എനിക്ക് ദുല്‍ഖറിനോട് ദേഷ്യം തോന്നാം. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇനി ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ നിവിന്‍ പോളിയുടെ അടുത്ത് ഒരു കഥ പറഞ്ഞു. നിവിന്‍ പോളിക്ക് കഥ കേട്ടപ്പോള്‍ ഇഷ്ടമായി.

സ്‌ക്രിപ്റ്റുമായി വാ എന്നു പറഞ്ഞു. എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് തന്നെ എന്റെ എഴുത്ത് വളരെ മോശമാണെന്ന് തോന്നി. ഞാന്‍ വേറെ എഴുത്തുകാര്‍ക്ക് കൊടുത്തു. അവര്‍ എഴുതി. കഥ വിചാരിച്ച പോലെ സ്‌ക്രീന്‍പ്ലേയില്‍ വരാത്തതുകൊണ്ട് ഞാന്‍ അത് മാറ്റിവച്ചു. നിവിന്‍ പോളി ഒരു തെറ്റും ചെയ്തിട്ടില്ല.

ഞാന്‍ വേണ്ടെന്നു വെച്ചൊരു പടമാണ്. ആ സ്‌ക്രിപ്റ്റ് ഒന്നും ചെയ്യാന്‍ പറ്റില്ല. വേറൊരു കഥ ആലോചിച്ചപ്പോള്‍ വേറെ ആക്ടേഴ്‌സാണ് മനസ്സില്‍ വരുന്നത്. സത്യം പറഞ്ഞാല്‍ ഇവിടെ നിവിന്‍ ഒരു രീതിയിലും എന്നെ ദ്രോഹിച്ചിട്ടില്ല. എഴുതിവരൂ രൂപേഷേ എന്നാണ് പറയുന്നത്. എന്നിട്ടും പോവാത്തത് എന്റെ കുറ്റമാണ്. ഈ പറയുന്നത് പോലെ അയാള്‍ ഡേറ്റ് തരാത്തതുകൊണ്ടാണ് ഞാന്‍ അയാള്‍ക്കെതിരെ പറഞ്ഞത് എന്നു പറയുന്നതില്‍ അര്‍ഥമില്ല. രൂപേഷ് പറഞ്ഞു.