ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ വീടുകളില്‍ ലൈംഗികമായും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്

single-img
8 February 2018

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ വീടുകളില്‍ ലൈംഗികമായും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വേപ്രകാരം രാജ്യത്ത് 15 വയസിന് മുകളിലുള്ള 27 ശതമാനം സ്ത്രീകളും ഗാര്‍ഗിക പീഡനം നേരിടുന്നു. ഗ്രാമങ്ങളിലാണ് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതല്‍. ഗ്രാമപ്രദേശങ്ങളിലെ 29 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നതായി സര്‍വേ പറയുന്നു. നഗരങ്ങളില്‍ 23 ശതമാനമാണ് ഇത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ത്രീകളും തങ്ങളുടെ ഭര്‍ത്താവില്‍ നിന്നാണ് ആക്രമണങ്ങള്‍ നേരിടുന്നത്.

2005ലെ ‘പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്റ്റിന്റെ’ അടിസ്ഥാനത്തില്‍ സാമ്പത്തിക ചൂഷണം, ശാരീരിക, മാനസിക, ലൈംഗിക ആക്രമണങ്ങള്‍ ഒക്കെ ഗാര്‍ഹിക പീഡനങ്ങളില്‍ കണക്കാക്കും.