സ്പിന്നർമാർക്കു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നു: ഇന്ത്യയ്ക് തകർപ്പൻ ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വമ്പൻ ജയം.. ആതിഥേയർ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
സ്കോർ ബോർഡിൽ 26 റൺസ് മാത്രമുള്ളപ്പോഴാണ് രോഹിതിനെ ഇന്ത്യയ്ക്ക് നഷ്‌ടമായത്. എന്നാൽ, പിന്നീടങ്ങോട്ട് കോഹ്‌ലിയും ധവാനും ചേർന്ന് ടീമിനെ അനായാസം വിജയത്തിലേക്ക് നയിക്കുന്നതാണ് കണ്ടത്. കോഹ്‌ലി 50 പന്തിൽ 46 റൺസുമായും അർധസെഞ്ചുറി കുറിച്ച ധവാൻ 56 പന്തിൽ 51 റൺസും നേടി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ആതിഥേയരെ ബാറ്റിങ്ങിന് വിടുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹലിന്റെയും കുൽദീപ് യാദവിന്റെയും കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ മുട്ടിടിച്ച ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ഡിവില്ലിയേഴ്‌സുമില്ലാത്തത് തിരിച്ചടിയായി. 39 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക പിന്നീട് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിരിച്ചുവരാനായില്ല.
അരങ്ങേറ്റക്കാരൻ ഖായ സോണ്ടോ, ജെ.പി.ഡുമിനി (ഇരുവരും 25) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ. ഹാഷിം അംല(23), ക്വിന്റണ്‍ ഡികോക്ക്(20), ക്രിസ് മോറിസ്(14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ. ഒന്നാം വിക്കറ്റിൽ അംല-ഡികോക്ക് സഖ്യം കൂട്ടിച്ചേർത്ത 39 റണ്‍സും അഞ്ചാം വിക്കറ്റിൽ ഡുമിനി-കോണ്ടോ സഖ്യം നേടിയ 48 റണ്‍സുമാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്.
അഞ്ചു വിക്കറ്റുകൾ പോക്കറ്റിലാക്കി യുസ്‌വേന്ദ്ര ചാഹൽ മുന്നിൽനിന്ന് പടനയിച്ചപ്പോൾ, കുൽദീപ് യാദവ് മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നൽകി. 22 റണ്‍സ് വഴങ്ങിയായിരുന്നു ചാഹലിന്റെ പ്രകടനം. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.
സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്ക് ഗ്രൗണ്ടിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്നു പിറന്നത്. 2009ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സിംബാബ്വെ നേടിയ 119 റണ്‍സായിരുന്നു ഇതിനു മുന്‍പത്തെ കുറഞ്ഞ സ്കോർ.