തുടര്‍ച്ചയായി 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ചു, ഒടുവില്‍ പുറത്തിറങ്ങിയത് സ്ട്രചറില്‍

single-img
3 February 2018

ബീജിങ്: വീഡിയോ ഗെയിമിയില്‍ മുഴൂകി 20 മണിക്കൂര്‍ പോയതറിഞ്ഞില്ല. ഒറ്റയിരിപ്പിന്‍െറ മടുപ്പൊന്നുമില്ലായിരുന്നെങ്കിലും ശുചിമുറിയില്‍ പോകാനൊരു തോന്നല്‍. അങ്ങനെ കഫേയിലെ കസേരയില്‍ നിന്ന് എഴൂന്നേല്‍ക്കാന്‍ ഒരുങ്ങിയതായിരുന്നു ആ യുവാവ്. എന്നാല്‍, കാലുകള്‍ അനങ്ങിയില്ല. ഒടുവില്‍ കൂട്ടുകാരെല്ലാം കൂടി പൊക്കിയെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മനസിലായത് അരക്കുതാഴേക്ക് തളര്‍ന്നിരിക്കുന്നു. എന്നിട്ടും അയാള്‍ സുഹൃത്തുക്കളോട് അപേക്ഷിച്ചത് ഒരു കാര്യം മാത്രമാണത്രെ, ‘എനിക്ക് വേണ്ടി നിങ്ങള്‍ ആ ഗെയിം ബാക്കി കൂടി കളിക്കണേ’.

ചൈനയില്‍ നിന്നാണ് ഈ ‘അവിശ്വസനീയ കഥ’ വന്നിരിക്കുന്നത്. സെജിയാങ് പ്രവിശ്യയില്‍ ജിയാസിങ് എന്ന സ്ഥലത്തെ ഇന്‍റര്‍നെറ്റ് കഫേയിലാണ് സംഭവം നടന്നത്. ജനുവരി 27 ന് വൈകുന്നേരം കഫേയില്‍ ഇരുന്ന് കളി തുടങ്ങഇയ യുവാവ് അവസാനം ജനുവരി 28 ഉച്ചക്ക് ശേഷം പുറത്തിറങ്ങിയത് സ്ട്രചറിലായിരുന്നു.

ചൈനീസ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന യുവാവിന്‍െറ കഥ ഇപ്പോള്‍ ലോകമെങ്ങും വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.

പാരമെഡിക്സും യുവാവിന്‍െറ സുഹൃത്തും ചേര്‍ന്ന് ഇയാളെ സ്ട്രചറിലേക്ക് മാറ്റുന്ന വീഡിയോ വൈറലാണ്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. ഏത് ഗെയിമായിരുന്ന് ഇയാള്‍ കളിച്ചിരുന്നതെന്ന് വ്യക്തമല്ല. വീഡിയോ ഗെയിം ആസക്തി ലഹരിയായി ചൈനീസ് യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്ന്പിടിച്ചിരിക്കുകയാണ്. പഠനവും കുടുംബവും സാമൂഹികജീവിതവുമെല്ലാം ഉപേക്ഷിച്ച് ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിന്‍െറ തിരക്കിലാണ് നല്ലൊരു വിഭാഗവും.

നമ്മുടെ നാട്ടില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ശീലം നിര്‍ത്താന്‍ ലഹരി വിമുക്തക്യാമ്പുകളില്‍ പോകുന്നത് പോലെ ഡിജിറ്റല്‍ വിഷമുക്തമാക്കാനുള്ള ക്യാമ്പുകളെ ആശ്രയിക്കുകയാണ് ചൈനീസ് മാതാപിതാക്കള്‍. ഗെയിമുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക നഷ്ടങ്ങളും ചൈനയില്‍ സ്ഥിരം വാര്‍ത്തയാണ്.