സുപ്രീം കോടതി എന്നാൽ സൂപ്രണ്ട് കോടതിയല്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ
സുപ്രീം കോടതിയെന്നാൽ സൂപ്രണ്ട് കോടതിയല്ലെന്ന് സുപ്രീം കോടതി ന്യായാധിപനായ ജസ്റ്റിസ് ചെലമേശ്വർ. കേസുകൾ ജഡ്ജിമാർക്ക് കേസുകൾ അലോക്കേറ്റ് ചെയ്യുന്ന രീതിയടക്കം നിരവധി കാര്യങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച നാലു ജഡ്ജിമാരിൽ ഒരാളാണു ജസ്റ്റിസ് ജസ്തി ചെലമേശ്വർ.
“സുപ്രീം കോടതിയെന്നാൽ സൂപ്രണ്ട് കോടതിയല്ല. നമ്മുടെ ഭരണഘടന സുപ്രീം കോടതിയ്ക്ക് അത്തരമൊരു സൂപ്രണ്ട് പദവി നൽകുന്നില്ല. “ ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. ഇന്ത്യൻ ജുഡിഷ്യറിയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയ അന്തരിച്ച നിയമപണ്ഡിതൻ ജോർജ്ജ് ഹരോൾഡ് ഗഡ്ബോയ്സ് ജൂനിയറിന്റെ “Supreme Court of India: The Beginnings“ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ പ്രായോഗികതലത്തിൽ സുപ്രീം കോടതി പലപ്പോഴും ഒരു സൂപ്രണ്ട് കോടതി പോലെ പര്യവേക്ഷക സ്വഭാവം പ്രദർശിപ്പിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“പ്രായോഗികതലത്തിൽ സുപ്രീം കോടതി ഇത്തരത്തിൽ ഒരു മേൽനോട്ട സ്വഭാവം പ്രദർശിപ്പിക്കാറുണ്ട്. ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും മുതലുള്ള കാര്യങ്ങളിൽ നേരിട്ടും ഹൈക്കോടതികളിലേയും കീഴ്ക്കോടതികളിലേയും ഭരണപരമായ കാര്യങ്ങളെ സംബന്ധിച്ചു നിയമനിർമ്മാണം നടത്തുകവഴി പരോക്ഷമായും ആണു സുപ്രീം കോടതി ഇത്തരത്തിൽ പെരുമാറുന്നത്.” ചെലമേശ്വർ പറഞ്ഞു.
ഒരേസമയം ഭരണഘടന സുപ്രീം കോടതിയെ ചുമതലപ്പെടുത്തിയ നിരവധി കടമകൾ നിർവ്വഹിക്കുന്നതിനോടൊപ്പം തന്നെ പൂർണ്ണമായ നീതി നടപ്പാക്കുവാനും പരിശ്രമിക്കുന്നതിന്റെ ഫലമായി സുപ്രീം കോടതിയിൽ 50000 മുതൽ 60000 വരെ കേസുകൾ കെട്ടിക്കിടക്കുകയാണെന്നും ഈ കെട്ടിക്കിടക്കുന്ന കേസുകളെല്ലാം തീർപ്പാക്കുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.