ലോയ കേസ് അതീവഗൗരവതരമെന്ന് സുപ്രീം കോടതി: ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റി

single-img
22 January 2018

സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം അതീവഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ലോയയുടെ ദുരൂഹമരണത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറാമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ ജുഡീഷ്യറിയില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ച ലോയ കേസില്‍ വളരെ നിര്‍ണായകമായ നിരീക്ഷണമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മറ്റേതെങ്കിലും കോടതികളില്‍ ഇത് സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടെങ്കില്‍ അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു. ഒരു ഹൈക്കോടതിയും ലോ കേസ് പരിഗണിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹരീഷ് സാല്‍വെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായത്.

കേസില്‍ ദുരൂഹതകളില്ലെന്നും ലോയയ്‌ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരുടെ മൊഴി പ്രകാരം ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നും സാല്‍വേ പറഞ്ഞു. കേസില്‍ മറ്റ് ദുരൂഹതകളില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ കേസിലെ എല്ലാ രേഖകളും പരിശോധിക്കണമെന്നായിരുന്നു അഭിഭാഷക അസോസിയഷനു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച ചില രേഖകള്‍ ഈ കേസിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍ ഈ ദുരൂഹതകള്‍ നീക്കുന്നതിന് അത്തരം രേഖകള്‍ എല്ലാം തന്നെ പരിശോധിക്കപ്പടണ്ടതുണ്ടെന്നും ദവെ ആവശ്യപ്പെട്ടു. എല്ലാ സ്ഥാപനങ്ങളും ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശവും ദവെ ഉന്നയിച്ചു.

ഒപ്പം ഹരീല്‍ സാല്‍വ ഈ കേസില്‍ ഹാജരാകാന്‍ പാടില്ലെന്നും ദവെ ആവശ്യപ്പെട്ടു. സൊറാബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കുവണ്ടി ഹാജരായ അഭിഭാഷകനാണ് സാല്‍വെ എന്നും അതിനാലാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു.

കേസ് സുപ്രീം കോടതി തന്നെ കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാര്‍ക്കുവണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടത്. ഫെബ്രുവരി രണ്ടിനാണ് കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്. കേസ് നേരത്തെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നവരുടെ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്.

എന്നാല്‍ ജനുവരി 16 ന് ഹര്‍ജി പരിഗണിച്ച ശേഷം അരുണ്‍ മിശ്ര കേസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വന്നത്. ജനുവരി 16 ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ മുന്‍നിര്‍ദേശപ്രകാരം ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണരേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.

രേഖകള്‍ അതീവരഹസ്യസ്വഭാവം ഉള്ളതാണെന്നും പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരസ്യപ്പെടുത്താന്‍ അനുയോജ്യമായ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണം എന്ന് ജസ്റ്റിസ് മശ്രയുടെ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്നാണ് മിശ്ര കേസില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയത്.