പൊലീസ് വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പറഞ്ഞ് പരുക്കേറ്റവരെ സഹായിച്ചില്ല; രണ്ടു കുട്ടികള്‍ നടുറോഡില്‍ ചോരവാര്‍ന്നു മരിച്ചു

single-img
20 January 2018

റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന കൗമാരക്കാരെ കണ്ടപ്പോള്‍ അപകട സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് അല്‍പം പോലും അലിവ് തോന്നിയില്ല. കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞു പൊലീസ് സംഘം പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുമില്ല. ഉത്തര്‍പ്രദേശ് പൊലീസിന്റെ അനാസ്ഥ കാരണം അപകടത്തില്‍ പരുക്കേറ്റ കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു.

വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണു കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാഞ്ഞത്.

അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ടവര്‍ ചോര വാര്‍ന്നൊലിച്ച് റോഡില്‍ കിടക്കുകയായിരുന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് അവര്‍ പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് അപകടസ്ഥലത്തെത്തിയത്. സീറ്റില്‍ രക്തക്കറ പുരണ്ടാല്‍ വാഹനം കഴുകുന്നത് വരെ രാത്രി ഇരിക്കാന്‍ ഇടമുണ്ടാകില്ല എന്നായിരുന്നു പൊലീസുകാരുടെ ന്യായീകരണം. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ മറ്റൊരു പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു.

കുട്ടികളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്നവരിലൊരാള്‍ താണുകേണു പറയുന്നതായി വീഡിയോയില്‍നിന്നു വ്യക്തമാണ്. ഇവിടെനില്‍ക്കുന്ന വേറാരൊരാള്‍ക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്.
പൊലീസുകാരില്‍നിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ നിര്‍ത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവര്‍ നടത്തി.

മറ്റു വാഹനങ്ങളും നിര്‍ത്തിയില്ല. അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സഹാരണ്‍പുര്‍ പൊലീസ് മേധാവി പ്രഭാല്‍ പ്രതാപ് സിങ് അറിയിച്ചു. മൂന്നു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയെടുക്കും.

സംസ്ഥാനമെങ്ങും ശക്തമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയാണ് 2016ല്‍ യുപി സര്‍ക്കാര്‍ ‘ഡയല്‍ 100’ പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങളും പൊലീസിനു നല്‍കിയിരുന്നു.