ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് ഒരുങ്ങി ഫെയ്‌സ്ബുക്ക് കൂട്ടായ്മ; “ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

single-img
15 January 2018

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ.ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ നിരവധി പേർ അനുഭാവവുമായി സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു വരുംദിവസങ്ങളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

അതിനിടെ ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പോലീസ് കംപ്ലെയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവുണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.

അതേസമയം സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ രണ്ട് വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. ശ്രീജിത്തിന് പിന്തുയുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ നഗരത്തില്‍ കൂറ്റന്‍ പ്രകടനവും നടത്തി.

രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. രാവിലെ 11 മണിയോടെയാണ് ടോവിനോ സമര വേദിയിലെത്തിയത്. ശ്രീജിത്തിന്റെ കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ടൊവിനോയുടെ വികാരനിര്‍ഭരമായ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. 2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.

എന്നാല്‍ മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി. ഇവര്‍ക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തില്‍ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരില്‍ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയില്‍ പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍, എ. എസ്. ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, എസ്.ഐ. ഡി.ബിജുകുമാര്‍ എന്നിവരാണ് കുറ്റാരോപിതര്‍.