ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്: ‘പൊലീസ് കള്ളത്തെളിവുണ്ടാക്കി’
ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പോലീസ് കംപ്ലെയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവുണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.
അതേസമയം സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ രണ്ട് വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. ശ്രീജിത്തിന് പിന്തുയുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ നഗരത്തില്‍ കൂറ്റന്‍ പ്രകടനവും നടത്തി.
രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. രാവിലെ 11 മണിയോടെയാണ് ടോവിനോ സമര വേദിയിലെത്തിയത്. ശ്രീജിത്തിന്റെ കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ടൊവിനോയുടെ വികാരനിര്‍ഭരമായ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ടൊവിനോയുടെ പ്രസംഗത്തില്‍നിന്ന്:
‘ഞാന്‍ കൂടി ഉള്‍പ്പെടുന്ന മലയാളിസമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തിന്റേത്. ഏതാനും ദിവസം മുന്‍പാണ് ഇതേക്കുറിച്ച് അറിഞ്ഞത്. അറിഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാതെ നേരിട്ടു വരണം എന്നുതോന്നി. എനിക്കു രാഷ്ട്രീയമില്ല. എന്തുപറഞ്ഞാലും എന്തുചെയ്താലും രാഷ്ട്രീയമാക്കുന്ന കാലമാണ്. എന്റേതു മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്. നല്ലത് ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് എന്റെ രീതി.
എനിക്ക് ഒരു ജ്യേഷ്ഠനുണ്ട്. ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അവനെ ആരു തൊട്ടാലും വെറുതെയിരിക്കാന്‍ എനിക്ക് കഴിയില്ല. അവനും അങ്ങനെ തന്നെ. ഇതൊക്കെ നോക്കുമ്പോള്‍ ശ്രീജിത്തിന്റെ സമരം മഹത്തായ മാതൃകയാണ്. ഇത്രകാലം ഈ സമരം മുന്നോട്ടുകൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല. താന്‍ ഇവിടെ വന്നു എന്നതുകൊണ്ട് ഈ സമരത്തിന്റെ പ്രാധാന്യം കൂടുതല്‍ പേര്‍ അറിയുമെങ്കില്‍ സന്തോഷം. കുറ്റവാളി ആരെന്ന് കോടതി തീരുമാനിക്കട്ടെ. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിനല്‍കണം.’– ടൊവിനോ പറഞ്ഞു.
അതേസമയം സമൂഹമാധ്യമത്തിലൂടെ വീണ്ടും ജീവന്‍വച്ച ഒറ്റയാള്‍ സമരത്തിന് കൂടുതല്‍ പിന്തുണ കൈവരുകയാണ്. സംഭവത്തില്‍ സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിനിടെ സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാവിലെ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. 2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.
എന്നാല്‍ മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊന്നതാണെന്ന് പൊലീസ് കംപ്ലയിന്റസ് അതോറിറ്റി കണ്ടെത്തി. ഇവര്‍ക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.
ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തില്‍ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരില്‍ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയില്‍ പാറശാല സി.ഐ ആയിരുന്ന ഗോപകുമാര്‍, എ. എസ്. ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, എസ്.ഐ. ഡി.ബിജുകുമാര്‍ എന്നിവരാണ് കുറ്റാരോപിതര്‍.
നടി പ്രിയങ്കനായരും കഴിഞ്ഞദിവസം ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.
പ്രിയങ്ക നായരുടെ വാക്കുകള്‍:
‘ഒരു ഹാഷ്ടാഗില്‍ ഒതുക്കാന്‍ തോന്നിയില്ല ശ്രീജിത്തിന്റെ ഈ പോരാട്ടത്തെ. ശ്രീജിത്തിന്റെ അത്രയുംപോലും പ്രതികരിക്കാന്‍ കഴിയാതെ പോകുന്ന എത്രയോ സാധാരണ മനുഷ്യര്‍ സങ്കടങ്ങള്‍ ഉള്ളില്‍ ഒതുക്കി ജീവിക്കുന്നുണ്ടാവും. അവര്‍ക്കൊക്കെ നീതി ലഭിക്കട്ടെ. ഇനിയും ശ്രീജിത്തുമാര്‍ ഉണ്ടാവാതിരിക്കട്ടെ. സുകൃതം ചെയ്യണം ഇതുപോലെ ഒരു സഹോദരന്‍ ഉണ്ടാവാന്‍. എല്ലാ പിന്തുണയും.
ഞാനിവിടെ തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന ആളാണ്. മാര്‍ ഇവാനിയോസ് കോളജിലാണ് പഠിച്ചത്. കോളജിലേക്ക് പോകുംവഴി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. അത് എന്നുമെന്നെ വിഷമിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തെപ്പറ്റി അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദ്ദേഹത്തെ നേരിട്ടുവന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെയുണ്ട്. ഇനിയും ഇതുപോലുള്ള ശ്രീജിത്തുമാര്‍ ഉണ്ടാകരുത്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്.’– പ്രിയങ്ക പറഞ്ഞു.