ചോറ്റാനിക്കരയില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി ആത്മഹത്യക്കു ശ്രമിച്ചു
എറണാകുളം: ചോറ്റാനിക്കരയില്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയെ അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസില്‍ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസില്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ ഇന്ന് 11 മണിക്ക് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് സംഭവം. മുഖ്യപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തില്‍ കേസില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. 2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം.
അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസില്‍, സഹോദരന്‍ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.
സംഭവ ദിവസം സ്‌കൂള്‍വിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തില്‍ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ചാണ് കുട്ടി വീണത്.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടില്‍ തിരികെയെത്തി. ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് യഥാര്‍ഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിര്‍ദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു.
എന്നാല്‍ കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത്.