പറവൂരിൽ യുവതിയെ ഐ എസിൽ ചേർക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
11 January 2018
യുവതിയെ മതം മാറ്റി വിദേശത്തേക്കു കടത്തി തീവ്രവാദ സംഘടനയായ ഐഎസിൽ ചേർക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. പറവൂർ പെരുവാരം മന്ദിയേടത്ത് ഫയാസ് ,മാഞ്ഞാലി തലക്കാട്ട് സിയാദ് എന്നിവരാണു പിടിയിലായത്. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ മതപരിവർത്തനം നടത്തിയെന്നാണു കേസ്.
വീടുകൾ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈൽ ഫോണടക്കം പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിർണായക വിവരങ്ങൾ ലഭിച്ചതായാണു സൂചന.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണു ഫയാസ്. യുവതിയെ മാഞ്ഞാലിൽ താമസിപ്പിക്കുന്നതിനു സഹായം നൽകിയതു സിയാദാണ്. മുഹമ്മദ് റിയാസ് ഇപ്പോൾ വിദേശത്താണ്. ഹിന്ദു മതത്തിൽനിന്നു നിർബന്ധിച്ചു മതം മാറ്റിയശേഷം വ്യജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോയി. പിന്നീടു സിറിയയിലേക്കു കടത്താൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതിൽ ഹർജി നൽകിയിരുന്നു. ഐഎസിനു ലൈംഗിക അടിമയാക്കാനായിരുന്നു ശ്രമമെന്നാണു പരാതി.
സിറിയയിലേക്കു കടത്താൻ ശ്രമിക്കുന്നതായി അറിഞ്ഞ യുവതി പിതാവിനെ വിവരം അറിയിച്ചു. സൗദിയിലുള്ള സുഹൃത്തു മുഖേനയാണ് ഇന്ത്യയിലേക്കു രക്ഷപ്പെട്ടതെന്നു ഹർജിയിൽ പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരം യുവതിയുടെ മൊഴിയെടുത്തശേഷമാണു കേസെടുത്തത്. കണ്ണൂർ സ്വദേശികളായ നാലുപേരും ബംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.