നടി പാര്‍വതിയെ പരിഹസിച്ച ഏഷ്യാനെറ്റിലെ ‘ബഡായ് ബംഗ്ലാവ്’ വിവാദത്തില്‍

single-img
10 January 2018

രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള ഏഷ്യാനെറ്റിലെ പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎല്‍എയുമായ മുകേഷും ഈ ഷോയിലെ മുഖ്യാതിഥിയാണ്. ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാമും സലീംകുമാറും പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ എപ്പിസോഡാണ് വിവാദത്തിലായത്.

പരിപാടിക്കിടെ മറ്റൊരു അവതാരകയായ ആര്യയുടെ സ്‌കിറ്റാണ് പാര്‍വ്വതിയേയും വിമന്‍ ഇന്‍ സിനിമ കലക്ടീവിനേയും ഫെമിനിസത്തേയും തന്നെ അധിക്ഷേപിക്കുന്ന തരത്തിലായത്. വലിയ പൊട്ടും കണ്ണടയും വെച്ച് മുടി മുകളില്‍ കെട്ടിവെച്ച് തോള്‍സഞ്ചിയും തൂക്കിയായിരുന്നു ആര്യയെത്തിയത്.

ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാര്‍വതിയുടെ ഐഎഫ്എഫ്‌കെ വേദിയിലെ വിമര്‍ശനത്തെ പരിഹസിക്കുന്നത്. അടുത്തിടെ നിര്‍ഭാഗ്യവശാല്‍ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാന്‍ പറയുന്നില്ല.

ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി ഇത് പറഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സിനിമയുടെ പേര് പറയ് എന്ന് നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് ആ സിനിമ കസബയാണ് എന്ന് പാര്‍വ്വതി പറയുകയും പിന്നീട് വിവാദമാവുകയും ചെയ്തത്.

ആ സംഭവത്തെ ഓര്‍മ്മിപ്പിക്കും വിധം ബഡായി ബംഗ്ലാവിലെ അവതാരകരായ മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും ‘സേ ഇറ്റ്’ എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിച്ചു. ആ പേര് എന്നെക്കൊണ്ട് പറയിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ എന്നാണ് ആര്യ ഇതിന് നല്‍കുന്ന മറുപടി.

സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപിന് വേണ്ടി വാദിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നയാളാണ് സലിം കുമാര്‍. നടിയെ നുണപരിശോധന നടത്തണം എന്നാവശ്യപ്പെട്ട് സലിം കുമാര്‍ വിവാദത്തില്‍ അകപ്പെടുക പോലുമുണ്ടായി.

മുകേഷാകട്ടെ ഇടതുപക്ഷ എംഎല്‍എ ആയിരിക്കേ തന്നെ ആക്രമിക്കപ്പെട്ട നടിയോട് നീതിപൂര്‍വ്വമായ ഒരു നിലപാട് പോലും കൈക്കൊള്ളുകയുണ്ടായില്ല. അതേസമയം ദിലീപിന് വേണ്ടി അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഘോരഘോരം വാദിക്കുകയും ചെയ്തു. ജയറാമാണെങ്കില്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഈ സംഭവം വന്‍ വിവാദമായത്.