‘ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത്’: ആധാര്‍ വിവരങ്ങള്‍ ചോരുന്നു എന്ന ആരോപണത്തെ പരിഹസിച്ച് കെ.സുരേന്ദ്രന്‍

single-img
8 January 2018

ബയോമെട്രിക് രേഖകള്‍ അടക്കം ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിവ് സഹിതം നല്‍കിയ വാര്‍ത്തയെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത് എന്നാണ് സുരേന്ദ്രന്റെ പ്രധാന ചോദ്യം.

വിവരങ്ങള്‍ ചോരുന്നു എന്നുള്ളത് കള്ളക്കഥയാണ്. അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയാണ് എന്നാണ് സുരേന്ദ്രന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്. ജനനത്തീയതിയും പാന്‍ കാര്‍ഡു നമ്പറും ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

500 രൂപ കൊടുത്താല്‍ പത്തുമിനിറ്റുകൊണ്ട് നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കുമെന്നും 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ‘ആധികാരിക’ ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള ‘സോഫ്റ്റ് വെയറും’ ഏജന്റുമാര്‍ കമ്പ്യുട്ടറില്‍ സ്ഥാപിച്ചു തരുമെന്നുമായിരുന്നു ദ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നു പറഞ്ഞ് വലിയ ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ നടക്കുകയാണ്. ഒന്നാമത്തെ കാര്യം ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണ്. അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയാണ്. എനിക്കു മനസ്സിലാവാത്തത് ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളത് എന്നാണ്. ഞാനും ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്.

അഛന്റെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാന്‍ കാര്‍ഡു നമ്പറും ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ? ടെലിഫോണ്‍ നമ്പറും സ്ഥാവര ജംഗമ സ്വത്തുക്കളും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു.

അതിനും സര്‍ക്കാര്‍ അവധി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇനി അതും കൂടി വന്നാലും അതിലെന്താണ് ഇത്ര സ്വകാര്യത? ഇനി പാന്‍ കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ തന്നെ ആദായനികുതി വകുപ്പ് വിചാരിക്കാതെ വിവരങ്ങള്‍ കിട്ടുമോ? ബാങ്ക് അക്കൗണ്ട് നമ്പര്‍ കിട്ടിയാലും ബാങ്കുകള്‍ വിചാരിക്കാതെ ബാലന്‍സ് ഷീററ് കിട്ടുമോ?

തട്ടിപ്പു നടത്തുന്നവര്‍ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകള്‍ ഈ രാജ്യത്തുനടത്തുണ്ട്? തെല്‍ഗിയെ ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്? ഹര്‍ഷദ് മേത്തയെ നിങ്ങള്‍ മറന്നുപോയോ? ഒരാളുടെ തംപ് ഇംപ്രഷനും കണ്ണിലെ കൃഷ്ണമണിയും ആര്‍ക്കും ഡ്യൂപ്‌ളിക്കേററ് ഉണ്ടാക്കാന്‍ കഴിയില്ല.

ബാങ്കുകളിലും മൊബൈല്‍ കമ്പനികളിലും തട്ടിപ്പു നടന്നത് അവരുടെ ജാഗ്രതക്കുറവാണ്. അതിന് ആധാര്‍ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാംഗ് മൂലമായി നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈററില്‍ ഇതെല്ലാം ലഭ്യമാണുതാനും. പ്രശ്‌നം സ്വകാര്യതയുടേതല്ല എതിര്‍പ്പ് ആധാറിനോടാണ്. ആധാര്‍ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല.

കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിന്റെ ഏനക്കേടാണ് ചിലയാളുകള്‍ക്ക്. ശരിക്കും പറഞ്ഞാല്‍ വോട്ടര്‍ ഐ. ഡി കാര്‍ഡുകൂടി ആധാറുമായി ലിങ്ക് ചെയ്യണം. അങ്ങനെ ചെയ്താല്‍ കേരളത്തിലെ പല എം. എല്‍. എ മാരു എം. പി മാരും കാശിക്കുപോകേണ്ടി വരും.