പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്: ‘എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓര്‍മ വേണം; സ്റ്റേഷനില്‍ മര്‍ദനവും തെറിയും വേണ്ട’

single-img
7 January 2018

കൊല്ലം: പൊലീസുകാര്‍ക്കെതിരെ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓര്‍മ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എന്തും ചെയ്യാനുള്ള അധികാരമുള്ളവരല്ല പോലീസ്. നിയമ പ്രകാരമുള്ളവ മാത്രമാണ് പോലീസിനും ചെയ്യാന്‍ സാധിക്കുക. എന്നാല്‍ പോലീസിനു പോലീസിന്റേതായ രീതി പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താല്‍പര്യമുണ്ടാവുക. പോലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദനവും വേണ്ട.

ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലീസിന് ഇടപെടാം. അതിനുള്ള അധികാരവും അവകാശവും പോലീസിനുണ്ട്. എന്നാല്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ച ഒരാളുടെ നേര്‍ക്ക് ക്രമവിരുദ്ധമായി ഇടപെടാന്‍ പോലീസിന് അധികാരമുണ്ടോ? ഇത്തരത്തില്‍ ഇടപെടുന്ന ചിലര്‍ പോലീസിലുണ്ട്.

ജാഗ്രത എപ്പോഴും കരുതണം. അല്ലെങ്കില്‍ ഉള്ള പേരും മോശമാകും. ഭാവിക്കും തകരാറു സംഭവിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ് പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ ജില്ലയില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് മര്‍ദിച്ചെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം. കൊല്ലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കേസന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിക്കടുത്തുവച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നന്ദുവിനെയാണ് പോലീസ് കൈയേറ്റം ചെയ്തത്. നന്ദുവിന്റെ സ്‌കൂട്ടര്‍ പിങ്ക് പൊലീസിന്റെ വാഹനത്തില്‍ മുട്ടി എന്നാരോപിച്ചായിരുന്നു മര്‍ദനം. ജില്ലാ സമ്മേളന നഗരിയിലുണ്ടായിരുന്ന നേതാക്കളെത്തിയാണ് നന്ദുവിനെ പോലീസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്.