നടന്‍ ഉണ്ണിമുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പരാതിക്കാരി

single-img
6 January 2018

പീഡനക്കേസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്കിടെയാണ് പരാതിക്കാരി ആവശ്യമുന്നയിച്ചത്. തന്റെ പേര് നടന്‍ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.

കേസില്‍, യുവതിയോട് ഈ മാസം 27 ന് കോടതിയില്‍ ഹാജരാകാന്‍ സിജെഎം കോടതി ആവശ്യപെട്ടു. ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ഉണ്ണിമുകുന്ദന്‍ സിനിമ മേഖലയിലുള്ള യുവതിയെ വീട്ടില്‍ വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് 28 നു ഉച്ചകഴിഞ്ഞു 3.30 നു നടന്റെ ഇടപ്പള്ളിയിലുള്ള വീട്ടില്‍ വച്ച് മാനഭംഗ ശ്രമം നടന്നുവെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കാതെ രണ്ടുമാസത്തിന് ശേഷം കോടതിയില്‍ നേരിട്ട് അഭിഭാഷകന്‍ മുഖേനയാണ് യുവതി പരാതി നല്‍കിയത്.

ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ ചെന്നപ്പോഴാണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി. കഥ പറയാന്‍ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്.

സിനിമാ മേഖലയില്‍ ഇത്രയും നല്ല പയ്യന്‍ ഇല്ലെന്നും തനിച്ച് പോയാല്‍ മതിയെന്നുമാണ് സുഹൃത്ത് തന്നോട് പറഞ്ഞത്. നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച് ചില പരാതികള്‍ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ് കരുതിയത്. അവിടെ ചെന്നപ്പോള്‍ കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്ട് ചോദിച്ചു.

കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റപ്പോള്‍ നടന്‍ തന്നെ കയറപ്പിടിക്കുകയായിരുന്നെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു.