വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

single-img
5 January 2018

പാലക്കാട്: ടി.പി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വി.ടി ബല്‍റാം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് നല്‍കിയ പരാതിയിലാണ് നടപടി.

ടി.പി വധക്കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് ഫേസ്ബുക് പോസ്റ്റില്‍ ബല്‍റാം ആരോപിച്ചിരുന്നു. ഇതിന്റെ വിശദീകരണമാണ് തൃത്താലയിലെത്തി ക്രൈം ബ്രാഞ്ച് സംഘം ബല്‍റാമില്‍ നിന്ന് തേടിയത്. കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിക്കുകയുണ്ടായി.

കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി ഈ കേസെന്നും ബല്‍റാം തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസ് എടുക്കാനുള്ള സര്‍ക്കാര്‍ നടപടി വന്നപ്പോഴായിരുന്നു ബല്‍റാമിന്റെ ഈ പോസ്റ്റ്.