വയനാട്ടിലെ വിഗ്രഹ മോഷണക്കേസ് പ്രതികളെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടിയത് സിനിമ സ്റ്റൈലില്‍

single-img
3 January 2018

വയനാട്ടിലെ ജൈനമത ക്ഷേത്രം ഉള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളില്‍ നിന്നു 15 വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചലോഹ വിഗ്രഹം അടക്കം മോഷ്ടിച്ച കേസില്‍ നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. ഇവരില്‍ നിന്നു ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി.

വയനാടിനു പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയവിടങ്ങളിലും പ്രതികള്‍ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി, കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തില്‍ മുഹമ്മദ്, പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു, കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍ എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേദാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പോലീസാണ് അറസ്റ്റു ചെയ്തത്.

കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍ കൊലക്കുറ്റത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 2002 ഡിസംബര്‍ 13 നു വയനാട് പുളിയാര്‍മല എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രങ്ങള്‍ മോഷ്ടിച്ചത്.

1500 വര്‍ഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തില്‍ 1933ല്‍ പുന:പ്രതിഷ്ഠ നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടെയും പീഠവും പ്രഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ടു തീര്‍ഥങ്കരന്മാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവന്മാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജ പാത്രങ്ങള്‍, വിഗ്രഹത്തിലിണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്.

ഇതില്‍ രണ്ടു വിഗ്രഹങ്ങള്‍ വിലമതിക്കാത്താനാകാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ടു കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ കഴിഞ്ഞില്ല.

15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും വിഗ്രഹത്തില്‍ നിന്നു സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വില്‍പ്പന നടത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്.

തുടര്‍ന്നു പോലീസ് ഇടനിലക്കാരയി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു രണ്ടു വിഗ്രഹങ്ങള്‍. ഇവയും മുറിച്ചെടുത്ത നിലയിലായിരുന്നു. എട്ടു വിഗ്രഹങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കേസിലെ സൂത്രധാരന്‍ കൊണ്ടോട്ടി നീറാട് സ്വദേശിയും വയനാട് താമസക്കാരനുമായ അബൂബക്കര്‍ എന്ന ചന്ദന അബു, കൊലപാതക കേസിലും നിരവധി മോഷണക്കേസുകളിലും പ്രതിയായി മാനന്തവാടി ജില്ലാ ജയിലിലാണെന്ന് മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.