ചാനല്‍ അവതാരകരെയും അന്തിചര്‍ച്ചകളെയും രൂക്ഷമായി വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍: മൂന്ന് പ്രമുഖ അവതാരകര്‍ ലോക്‌സഭാ ടിക്കറ്റിനു വേണ്ടി ശ്രമിക്കുന്നുവെന്നും ആരോപണം

single-img
3 January 2018

ചാനല്‍ ചര്‍ച്ചകള്‍ക്ക് എതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. ഇന്നലെ മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന് ബിജെപി നേതാവ് എം.എസ്. കുമാര്‍ ഇറങ്ങി പോയ സംഭവത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബി. ജെ. പി നേതാക്കള്‍ക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളില്‍ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും. ബി. ജെ. പി വന്‍വിജയം നേടുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും ഒരു സീറ്റില്‍ പോലും മല്‍സരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാര്‍ക്‌സിസ്ടുകാരെയും വിളിച്ചിരുത്തി അവര്‍ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്.

ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളില്‍ അവര്‍ നമ്മെ പറയാന്‍ അനുവദിക്കില്ല. ബി. ജെ. പി ഡിഫന്‍സിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവര്‍ ചര്‍ച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാര്‍ത്താ അവതാരകരുടെ ഒരു ഗെയിം പഌന്‍ ആണ് എന്നത് നാം മറന്നുപോകരുത്.

ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവര്‍ത്തകരാണ്. അവരുടെ രാഷ്ട്രീയം അവര്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതില്‍ ബി. ജെ. പി പ്രവര്‍ത്തകര്‍ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല. കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകള്‍ സമൂഹത്തില്‍ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

തെരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രത്യേകിച്ചും. താഴെ തലത്തില്‍ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ ഒരു വേവലാതിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററില്‍ മല്‍സരിച്ചത്.

ഒരാള്‍ ജയിച്ചു ഒരാള്‍ തോറ്റു. തോറ്റയാള്‍ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവര്‍ക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാര്‍ത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങള്‍ക്കു ബോധ്യമായി. ഇനി ലോക്‌സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്‌സഭാ ടിക്കറ്റിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.