യു പിയിൽ മകൻ യുവതിയുമായി ഒളിച്ചോടിയതിനു അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

single-img
30 December 2017

കമിതാക്കളായ യുവാവും യുവതിയും ഒളിച്ചോടിയതിനു യുവാവിന്റെ അമ്മയെ യുവതിയുടെ ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നോജൽ ഗ്രാമത്തിലാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അജയ് പാൽ ശർമ പറഞ്ഞു.

ഗാസിയാബാദിൽ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബർ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. ഗാസിയാബാദിലെ ഭോപുര ഗ്രാമത്തിൽ നിന്നുള്ളയാളാണു യുവാവ്.

ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ മാതാപിതാക്കൾ, സഹോദരൻ, അളിയൻ എന്നിവരെ തട്ടിക്കൊണ്ടുപോയി. ഷാംലി ഗ്രാമത്തിലെ ഒരു വീട്ടിൽക്കൊണ്ടുപോയി ഇവരെ പൂട്ടിയിടുകയും മധ്യവയസ്കയായ യുവാവിന്റെ മാതാവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. ഡിസംബർ 19-നാണു ഇവരെ തട്ടിക്കൊണ്ടുപോയത്.  ഈമാസം 25-ന് പൊലീസിനു ലഭിച്ച വിവരത്തിന്റെ  നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിക്കാൻ കഴിഞ്ഞത്.

പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു കേസ് റജിസ്റ്റർ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങൾ, സഹോദര പുത്രൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഗ്രാമത്തിലെ മുൻ ഗ്രാമപ്രധാനിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.