നടി പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

single-img
29 December 2017

നടി പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളേജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജന്‍ സന്ദേശം അയച്ചിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് കൊല്ലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍.പ്രിന്റോ (23) അറസ്റ്റിലായിരുന്നു.

പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമര്‍ശിച്ചതിന് നടിക്കെതിരെ ഫെയ്‌സ്ബുക്കില്‍ ഏഴു പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്‌ക്കെതിരായ കണ്ടെത്തല്‍.

ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു.

ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.

മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞ 10നു ഐഎഫ്എഫ്‌കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കസബ ഉള്‍പ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമര്‍ശിച്ചെന്ന തരത്തില്‍ പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്.

ഇതിനിടെ, ‘കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അര്‍ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും മമ്മൂട്ടി വ്യക്തമാക്കി.